തലശേരി: മദ്യശാലകളുടെ എണ്ണം ആറിരട്ടിയായി വർധിപ്പിക്കാൻ തിടുക്കം കാണിക്കുകയും മദ്യപന്മാർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ വ്യഗ്രത കാണിക്കുകയും ചെയ്യുന്ന സർക്കാർ മദ്യം മൂലം രോഗികളായവരെയും അശരണരെയും അവഗണിക്കുകയാണെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി.
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപത ഘടകവും മുക്തിശ്രീയും സംയുക്തമായി നടത്തിയ ലിക്കർ ക്വിറ്റ് കേരള സമരപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് മൂലം 43 ലക്ഷം പേർ ഒന്നര വർഷംകൊണ്ട് മരിച്ചപ്പോൾ മദ്യപാനം മൂലം ലോകത്തിൽ പ്രതിവർഷം മൂന്നു കോടി ജനങ്ങളാണ് മരിക്കുന്നത്. മദ്യപാനം മൂലമുള്ള ലിവർ സിറോസിസ് വഴി ഇന്ത്യയിൽ ഒരു വർഷം ഒന്നര ലക്ഷം പേരാണ് മരിക്കുന്നത്. മദ്യശാലകളുടെ എണ്ണം ക്രമാതീതമായി ഉയർത്തി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റാനുള്ള സർക്കാർ ഉദ്യമത്തെ എന്തു വിലകൊടുത്തും ചെറുക്കാൻ മനുഷ്യസ്നേഹികൾ രംഗത്തുവരണമെന്നും മാർ പാംപ്ലാനി പറഞ്ഞു.
കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് ആന്റണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, ഷിനോ പാറക്കൽ, ജിൻസി കുഴിമുള്ളിൽ, മേരി ആലക്കാമറ്റം, ഷെൽസി കാവനാടി, സോളി രാമച്ചനാട്ട്, ലിസമ്മ മേമ്മടം,ദേവസ്യ തൈപ്പറമ്പിൽ, തങ്കമ്മ പാലമറ്റം, ജിജു കോലക്കുന്നേൽ, റോസിലി പടിഞ്ഞാറേക്കര എന്നിവർ പ്രസംഗിച്ചു.