കണ്ണൂർ: കോവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിനായി ആരംഭിച്ച ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ കാമ്പയിന്റെ ഭാഗമായുള്ള കൂപ്പണ്‍ വിതരണം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ വില്പനകള് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഖാദിയുടെകൂടി മേളയാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഖാദി ഓണം മേളയോടനുബന്ധിച്ചാണ് കാമ്പയിന് നടത്തുന്നത്. ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉത്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റും പ്രിയപ്പെട്ടവര്‍ക്കും വാങ്ങി നല്‍കുകയും ചെയ്യണമെന്നതാണ് കാമ്പയിനിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
കാമ്പയിനിന്റെ ഭാഗമായി ഖാദി ഉത്പന്നങ്ങള്‍ക്കുള്ള 500, 1000 രൂപയുടെ കൂപ്പണുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. കൂപ്പണ്‍ വിതരണോദ്ഘാടനത്തോടൊപ്പം ജില്ലാതല ഖാദി മേളയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേളയില്‍ വിവിധയിനം ഉത്പന്നങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 5000 രൂപയുടെ കിറ്റ് 2999 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ബെഡ്ഷീറ്റ്, ഷര്‍ട്ട്പീസ്, ചുരിദാര്‍ മെറ്റീരിയല്‍, തോര്‍ത്ത്, കളര്‍മുണ്ട്, തേന്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്. ഓണക്കാലത്ത് 30 ശതമാനം റിബേറ്റും ലഭ്യമാക്കും.
കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, അസിസ്റ്റന്റ് കളക്ടര്‍ മുഹമ്മദ് ശഫീഖ്, എഡിഎം കെ.കെ. ദിവാകരന്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി.സി. മാധവന് നമ്പൂതിരി, പ്രോജക്ട് ഓഫീസര്‍മാരായ ഐ.കെ. അജിത്കുമാര്‍, കെ.വി. രാജേഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി. ഫാറൂഖ്, ജൂണിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍, വി.ഷിബു, ദീപേഷ് നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
previous post