എരഞ്ഞിപ്പാലത്ത് യുവതി ജീവനൊടുക്കിയതില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; പ്രതിയെ റിമാൻഡ് ചെയ്തു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയായ ആയിഷ റഷ ജീവനൊടുക്കിയതില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കണ്ണാടിക്കൽ സ്വദേശി ബഷീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ജിം ട്രെയിനറായ ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. മംഗലാപുരത്ത് ഫിസിയോതെറാപ്പി വിദ്യാർഥിനിയായിരുന്ന ആയിഷയെ ഇയാളുടെ വാടകവീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലത്ത് 21കാരിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ബഷീറുദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മംഗലാപുരത്തെ കോളേജിൽ നിന്നും കോഴിക്കോട്ടെത്തിയെങ്കിലും ആയിഷ അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. എരഞ്ഞിപ്പാലത്തുള്ള ബഷീറുദ്ദീൻ്റെ വാടക വീട്ടിലേക്കാണ് എത്തിയത്.
രണ്ട് വർഷമായി ബഷീറുദ്ദീനും ആയിഷയും അടുപ്പത്തിലായിരുന്നു. ബഷീറുദ്ദീൻ തട്ടിപ്പുകാരനാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തുന്നത്. ഇയാൾക്ക് താക്കീത് നൽകിയിരുന്നു. ആയിഷയെ ഇയാൾ മർദിച്ചിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നെന്നും ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.




