പേരാവൂർ: ആര്യപ്പറമ്പിൽ തൊഴിലിടത്തിലെ താമസമുറിയിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി (20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. യുവതിയുടെ വാരിയെല്ലിലും കാലുകളിലും പൊട്ടലുള്ളതായും തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതായും വിദഗ്ദപരിശോധനയിൽ കണ്ടെത്തിയതായി സൂചന. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മംമ്തയുടെ സുഹൃത്ത് ജാർഖണ്ഡ് സ്വദേശി യോഗീന്ദ്രയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഡെങ്കിപ്പനി മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിനു ശേഷം പോലീസ് പറഞ്ഞിരുന്നത്. സാഹചര്യത്തെളിവുകളും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും കൊലപാതകമാണെന്ന പോലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നതാണ്. പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.