ഹരിയാനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും കോഴിക്കോട് ജില്ലയിലെ പൗൾട്രി ഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തതിനെ തുടർന്ന് പക്ഷിപ്പനി നേരിടുന്നതിന് സംസ്ഥാനത്ത് കർമ പദ്ധതി തയാറാക്കി.
കോഴിക്കോട് ജില്ലയിലെ കൂരാചുണ്ടിലെ സ്വകാര്യ കോഴിഫാമിൽ 600 കോഴികളാണ് ചത്തത്. കേരളത്തിലെ ലാബിൽ നടത്തിയ പരിശോധയിൽ പോസിറ്റീവാണെന്ന് സംശയിക്കുന്നതിനാൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു. പരിശോധനാ ഫലം മൂന്നു ദിവസത്തിനകം ലഭിക്കും. പരിശോധനാഫലം വരുന്നതുവരെ കോഴികൾ ചത്തൊടുങ്ങിയ 10 കിലോമീറ്റർ പരിധി നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. 10 കിലോമീറ്റർ പരിധിയിലെ കോഴിക്കച്ചവടം നിർത്താൻ നിർദേശം നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണാധികാരികളോടും പക്ഷിപ്പനി സംബന്ധിച്ച് ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. ഫാമിലെയോ വീട്ടുവളപ്പിലോ വളർത്തുന്ന കോഴി, താറാവ് എന്നിവ കൂട്ടമായി ചത്തുവീഴുന്നെങ്കിൽ സർക്കാരിലേക്കു റിപ്പോർട്ട് ചെയ്യണമെന്നും ജാഗ്രത പാലിക്കണമെന്നും അതതു പഞ്ചായത്തുകളിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഏതെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്ഥാപനങ്ങളിലോ മൃഗാശുപത്രികളിലോ അറിയിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ് നിർദേശം നൽകി.