2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്

മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) പ്രൊമോട്ടർ ഡയറക്ടർ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്.
വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ഇഡി അനിൽ അംബാനിയെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് സിബിഐ റെയ്ഡ്. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മുംബൈയിലെ പല സ്ഥലങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്രോഡ് റിസ്ക് മാനേജ്മെന്റിനെക്കുറിച്ചുള്ള മാസ്റ്റർ നിർദേശങ്ങളും, ഫ്രോഡ് റിപ്പോർട്ടിംഗ് & മാനേജ്മെന്റ് എന്നിവയിലെ ബാങ്ക് ബോർഡ് അംഗീകരിച്ച നയവും അനുസരിച്ച്, ജൂൺ 13-ന് എസ്ബിഐ ആർകോമിനെയും അനിൽ അംബാനിയെയും ‘ഫ്രോഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. വായ്പകളുടെ വിനിയോഗത്തിൽ വ്യതിയാനം കണ്ടെത്തിയതായി എസ്ബിഐ ആർകോമിന് അയച്ച കത്തിൽ പറയുന്നുണ്ട്.




