ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി 10.136 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിനെതിരേ ആറളം, കേളകം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തള്ളി. ഇതോടെ കരട് വിജ്ഞാപനം പ്രാവര്‍ത്തികമായാല്‍ ആറളം, കേളകം പഞ്ചായത്തുകളിലെ 500ഓളം കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. ചെറിയ നിര്‍മാണ പ്രവൃത്തികള്‍ക്കുപോലും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരും. ആറളത്ത് 300 കുടുംബങ്ങളും കേളകത്ത് 200 ഓളം കുടുംബങ്ങളും വിജ്ഞാപനത്തിന്റെ പരിധിയില്‍ വരും. കൂടാതെ പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകരുടെ കൃഷിഭൂമിയെയും ബാധിക്കും.
പ്രശ്നം ചര്‍ച്ച ചെയ്യാനും പുതിയ നിര്‍ദേശങ്ങള്‍ പ്രദേശികതലത്തില്‍ രൂപപ്പെടുത്തുന്നതിനുമായി ആറളത്തും കേളകത്തും 12ന് പ്രാദേശികതല യോഗം നടക്കും. പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കണമെന്ന നിര്‍ദേശമാണ് വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
വന്യജീവി സങ്കേതത്തിന് ചുറ്റും ജനവാസമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സീറോയായി കണക്കാക്കണമെന്ന നിര്‍ദേശമാണു തള്ളിയത്. വന്യജീവി സങ്കേതത്തിന് ചുറ്റും 100 മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനം ജനദ്രോഹപരമാണെന്നും നിലവില്‍ വനാതിര്ത്തികളായി കണക്കാക്കിയ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കണമെന്നും നിവേദനത്തിൽ പഞ്ചായത്തുകൾ ആവശ്യപ്പെട്ടിരുന്നു. ആറളം വന്യജീവി സങ്കേതത്തിന്റെ തെക്കുവശത്ത് വളയംചാല്‍ മുതല്‍ രാമച്ചി വരെ 12.1 കിലോമീറ്ററും തെക്കുപടിഞ്ഞാറ് ചീങ്കണ്ണിപ്പുഴയ്ക്കപ്പുറവും പടിഞ്ഞാറ് ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും അതിരിലായി 11 കിലോമീറ്റര്‍ നീളവുമാണ് 100 മീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖലയില്പ്പെടുത്തിയിരിക്കുന്നത്. ഇത്രയും മേഖലകള്‍ പരിസ്ഥിതിലോലമാക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചത്. ഇതിനെതിരേ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗത്തിലുണ്ടായ നിര്‍ദേശമാണ് ബദല്‍ നിര്‍ദേശമായി സമർപ്പിക്കുകയും വനം-പരിസ്ഥിതി മന്ത്രാലയം തള്ളുകയും ചെയ്തത്.
ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായി വരുന്ന ആറളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ആനമതിലും പുഴയും ജെണ്ടയും അതിരുകളായി കണക്കാക്കി ജനവാസമേഖല സംരക്ഷിക്കണമെന്നാണ് ആവശ്യം. ബദല്‍ നിര്‍ദേശം തള്ളിയതോടെ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ തീരുമാനമായില്ല. യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായുധന്, കെ.സുധാകരന്, ആറളം ഡിഎഫ്ഒ എ.ഷജ്ന, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജേഷ്, അനീഷ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.