കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പെട്രോള്‍ പമ്പിൽ വാഹനങ്ങൾക്കുള്ള പ്രകൃതിവാതക ഫില്ലിംഗ് സ്റ്റേഷൻ വരുന്നു. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പ് ജയില്‍ അന്തേവാസികളുടെ പുനരധിവാസം മുന്‍നിര്‍ത്തി ഐഒഎജിയുമായി ചേര്‍ന്നാണ് വാഹനങ്ങള്‍ക്കുള്ള കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് (പ്രകൃതിവാതകം) ഫില്ലിംഗ് സ്റ്റേഷന് ഒരുക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായാണ് വാതകം നിറയ്ക്കൽ സ്റ്റേഷൻ വരുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നിലെ ദേശീയപാതയ്ക്ക് എതിര്‍വശമുള്ള പെട്രോള്‍ പമ്പിന് സമീപത്തായി കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനായുള്ള ഭൗതിക സാഹചര്യങ്ങള്‍ നേരത്തെതന്നെ ഒരുക്കിയിരുന്നു. ഇതിനായി കംപ്രസര്‍, ഡിസ്പെന്സര്, കേയ്സ് കെയ്ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്സ്പ്ലോസീവ് കണ്ട്രോള് ഓഫീസര്‍ വേണുഗോപാല്‍, ഐഒസിയിലെ ഉന്നത ഉദ്യേഗസ്ഥര്‍, സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് അന്‍വര്‍, ഫില്ലിംഗ് സ്റ്റേഷന്റെ ചുമതലയുള്ള ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വസന്ത കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ സംവിധാനങ്ങള്‍ പരിശോധിച്ചു.
പെട്രോൾ ലിറ്ററിന് വില 100 രൂപ കവിഞ്ഞ സ്ഥാനത്ത് ഒരു കിലോ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് 62 -63 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടത്തിനൊപ്പം പ്രകൃതിക്ക് ദോഷം കുറവാണെന്നതും പ്രകൃതിവാതകത്തെ ആകര്‍ഷകമാക്കുന്നു. വാഹന മെയിന്റനന്‍സും കുറവായിരിക്കും. എറണാകുളത്തുനിന്ന് വലിയ ടാങ്കറിലാണ് സെന്‍ട്രല്‍ ജയിലിലെ ഫില്ലിംഗ് സ്റ്റേഷനില്‍ ഗ്യാസ് എത്തിക്കുക. കണ്ണൂരില്‍ ഡിപ്പോ സ്ഥാപിക്കുന്നതോടെ പിന്നീട് കണ്ണൂരില്‍നിന്നുതന്നെ വാതകം എത്തിക്കാനാകും. ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നേരിട്ട് പൈപ്പ് ലൈന്‍ വഴി ഫില്ലിംഗ് സ്റ്റേഷനില്‍ വാതകം ലഭ്യമാക്കാനാകും.
previous post