കണ്ണൂർ: വന്യമൃഗശല്യത്തിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ കണ്ണൂർ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് സജീവ് ജോസഫ് എംഎൽഎ. വന്യമൃഗങ്ങളുടെ നിരന്തര ആക്രമണങ്ങളിൽ നിസംഗത പാലിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരേ അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച കർഷകപ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ ഇരിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്പോൾ നാളിതുവരെ മലയോരകർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാർ തയാറായിട്ടില്ല. നിരവധി വർഷങ്ങളായി മലയോരജനത അനുഭവിക്കുന്ന നിരന്തരമായ വന്യമൃഗ ആക്രമണത്തിൽ കർഷകന് കൃഷിയിടത്തിൽ പോകാനോ വീടുകളിൽ ജീവിക്കാനോ കഴിയാത്ത അവസ്ഥയാണ്.
ഇനിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായും കർഷകരുമായും കൂടിയാലോചിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അഖിലേന്ത്യാ സംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ്, ജില്ലാ പഞ്ചായത്ത് മെംബർ എൻ.പി ശ്രീധരൻ,അബ്ദുൽ ജലീൽ, വസന്തൻ പളളിയാംമൂല, എൻ.ആർ. മായൻ,രാജേഷ് നന്പ്യാർ, സന്ദീപ് പാണപ്പുഴ, റോബർട്ട് വെള്ളാംവെള്ളി, ജി.ബാബു, ഫിലിപ്പ് കുട്ടി ജോസ്, നൗഫൽ നാറാത്ത്, ജിതിൻ ലൂക്കോസ്, അനസ് നബ്റം, ശ്രീധർ അലംതട്ട്, സുധാകരൻ കല്ലായി, ഷാജി മാട്ടറ എന്നിവർ പ്രസംഗിച്ചു.