ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണു സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു വരുന്നതെന്നു മന്ത്രി വീണാ ജോർജ്.
ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം സംഭവിക്കുന്ന ആശുപത്രിയിൽനിന്നു ഡോക്ടർമാർ ഓണ്‍ലൈൻ മുഖേനയാണു മരണം റിപ്പോർട്ട് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ മരണങ്ങൾ ഒളിച്ചുവയ്ക്കേണ്ട കാര്യം സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം സർക്കാർ കുറച്ചുകാണിക്കുന്നുവെന്നാണ് ഒരു വിഭാഗം ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. മരിക്കുന്ന പലരുടെയും വിവരങ്ങൾ പട്ടികയിൽ വരുന്നില്ലെന്നും ആശുപത്രികളിലുള്ള കണക്കും തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ മരണ രജിസ്ട്രേഷൻ കണക്കും യോജിച്ചു പോകുന്നില്ലെന്നുമാണു ഡോക്ടർമാരുടെ വാദം. കോവിഡ് മരണക്കണക്കിലെ പുതിയ വിവാദത്തിൽ പ്രതിപക്ഷവും സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് മുന്നോട്ടു വച്ച നിർദേശങ്ങൾ പരിശോധിക്കുമെന്നു പറഞ്ഞ മന്ത്രി, ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും വ്യക്തമാക്കി.