മലയോരത്ത് കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്ന സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വനമന്ത്രി എ കെ ശശീന്ദ്രൻ

ആറളം: മലയോരത്ത് കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വനമന്ത്രി എ കെ ശശീന്ദ്രൻ. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ജില്ലാ കലക്ടർ സി സി എഫ് , ഡി എഫ് ഓ എന്നിവരോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാനും വെറ്ററിനറി ഡോക്ടർമാരോട് കൂടുതൽ പരിശോധനകൾ നടത്തി കാരണമെന്താണെന്ന് കണ്ടെത്തുവാനും ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ആറളം ഫാമിൽ കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ എപ്പിറ്റമിയോളജിസ്റ്റ് ലബോറട്ടറി വെറ്റിനറി സർജൻ ഇരിട്ടി വെറ്റിനറി പോളി ക്ലിനിക്കിലെ സീനിയർ വെറ്റിനറി സർജൻ, അടയ്ക്കാത്തോട് വെറ്റിനറി ഡിസ്പെൻസറിയിലെ വെറ്റിനറി സർജൻ എന്നിവർ സ്ഥലം സന്ദർശിക്കുകയും പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കാട്ടുപന്നിയുടെ ജഡം അഴുകിയ നിലയിലായതിനാൽ മൈക്രോബയോളജി പരിശോധന സാധ്യമല്ലാത്തതിനാൽ ആഫ്രിക്കൻ പന്നിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളുടെ പി സി ആർ നിർണയത്തിനായി സാമ്പിളുകൾ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ പന്നിപ്പനി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം രോഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്കും അയയ്ക്കും.




