സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി മുറിച്ചു കടത്തിയത് 14 കോടി രൂപ വില വരുന്ന 21,000 തേക്ക്, ഈട്ടി മരങ്ങളെന്നു വനം വിജിലൻസ് റിപ്പോർട്ട്. ഇതിൽ 8.5 കോടി രൂപ വില മതിക്കുന്ന തടികൾ മാത്രമാണു പിടിച്ചെടുക്കാൻ കഴിഞ്ഞതെന്നും വനം വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ (പിസിസിഎഫ്) ഗംഗാ സിംഗിന്റെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വനം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാരിനു കഴിഞ്ഞ ദിവസം കൈമാറി. വയനാട് മുട്ടിലിലടക്കം അഞ്ച് ജില്ലകളിലെ അനധികൃത മരംമുറി സംബന്ധിച്ച് അന്വേഷിച്ചാണു റിപ്പോർട്ട് സമർപ്പിച്ചത്.
റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. ഉത്തരവിലെ പോരായ്മകൾ പരിഗണിക്കാതെ പാസിനായി വ്യാപകമായി അപേക്ഷകൾ വനംവകുപ്പിലേക്ക് അയച്ചതു കടുത്ത അനാസ്ഥയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
1900 ക്യുബിക് മീറ്റർ മരങ്ങളാണ് വനഭൂമിയിൽ നിന്ന് മുറിച്ചത്. ഇതിൽ 1600 ക്യൂബിക് മീറ്റർ തേക്കും 300 ക്യുബിക് മീറ്റർ ഈട്ടിയുമാണ്. 8.5 കോടിയോളം രൂപയുടെ മരങ്ങൾ വിവിധ ജില്ലകളിൽ നിന്ന് കണ്ടെ ടുക്കുകയും ചെയ്തിട്ടുണ്ട്.
നേര്യമംഗലം, അടിമാലി എന്നിവിടങ്ങളിൽ നിന്ന് മുറിച്ചുകടത്തിയ മരങ്ങൾ പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൃശൂർ ജില്ലയിൽനിന്നു മുറിച്ച തേക്കിന്റെ ഒരുഭാഗം കണ്ടെ ത്തി. വയനാട്ടിൽനിന്നു മുറിച്ച ഈട്ടിയുടെ 95 ശതമാനവും സർക്കാരിലേക്ക് കണ്ടെത്തി.
പട്ടയ ഭൂമിയിൽനിന്നും മറ്റു സർക്കാർ ഭുമിയിൽനിന്നുമാണു വ്യാപക മരം മുറി നടന്നത്. സർക്കാർ ഉത്തരവിൽ പോരായ്മകൾ ഉണ്ടായിരുന്നുവെങ്കിലും അപേക്ഷ സമർപ്പിക്കുന്പോൾ അതു വ്യക്തമായി പരിശോധിക്കാതെ പാസിനായി വനംവകുപ്പിലേക്ക് അയച്ചു. അതാണ് വ്യാപക മരംമുറിക്ക് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
വയനാട്ടിൽ പാസ് അനുവദിച്ചെങ്കിലും കൃത്യമായ ഇടപെൽ കാരണം തടി പിടിച്ചെടുക്കാനായി. എന്നാൽ, തൃശൂരിൽ പാസുകൾ അനുവദിക്കാൻ റവന്യു ഉദ്യോഗസ്ഥരുടെ ശിപാർശ വന്നു. അതിന്റെ അടിസ്ഥാനത്തിൽ മരംമുറിച്ചു കടത്തി. റവന്യൂ പട്ടയ ഭൂമിയിൽനിന്നടക്കം മരങ്ങൾ മുറിച്ചു. വനം- റവന്യു വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അതു തടയാൻ കഴിയാത്ത വനം ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റവന്യു വകുപ്പിന്റെ ശിപാർശ പ്രകാരമുള്ള പാസിന്റെ ഉത്തരവാദിത്വം മാത്രമാണ് വനംവകുപ്പിനുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം.
പട്ടയം നൽകുന്പോൾത്തന്നെ പട്ടയഭൂമിയിലെ ഷെഡ്യൂൾ മരങ്ങൾ ഏതെല്ലാമെന്ന രേഖ റവന്യു വകുപ്പ് സൂക്ഷിക്കണം. അതിന്റെ പകർപ്പ് വനംവകുപ്പിനു നൽകണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.