സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആഴ്ചയുമായി താരത്മ്യം ചെയ്യുമ്പോൾ ടിപിആർ മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശസ്ഥാപനങ്ങളിലാണ്. 339 ഇടത്ത് ടിപിആർ കുറഞ്ഞിട്ടുണ്ട്. 91 ഇടത്ത് ടിപിആർ കൂടിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 10.2 ആണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ 10.72 ആണ്. തൃശൂരിലാണ് ഉയർന്ന ടിപിആർ 12.6, ഏറ്റവും കുറവ് ടിപിആർ 7.8 ശതമാനമുള്ള കണ്ണൂരാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിലും ടിപിആർ പത്തിനും താഴെ എത്തി. ബാക്കി ഏഴ് ജില്ലകളിൽ 10 മുതൽ 12.6 വരെയാണ് ടിപിആർ.
ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കർശന ജാഗ്രത തുടരണം. ജനങ്ങളുടെ പൂർണപിന്തുണ ഇക്കാര്യത്തിൽ വേണം. എല്ലാവരും കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
ആ രീതിയിൽ മുന്നോട്ട് പോയാൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താം. വീണ്ടും ലോക്ഡൗൺ ഉണ്ടാവുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.