മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിരക്ഷ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (Medisep) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായി ഉയര്‍ത്തും. 41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.
മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കുറ്റാസ്‌ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജില്‍ ഉള്‍പ്പെടുത്തും. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.
പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി രണ്ട് വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കോർപസ് ഫണ്ട് നീക്കിവെക്കണം. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരുശതമാനംവരെ മുറി വാടക (5000/ദിവസം)യായി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.




