സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യർഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും വിദ്യാർഥികളും പരസ്പരം കണ്ട ് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർഥന.
കോവിഡ് മഹാമാരി മറ്റ് മേഖലകളെ ബാധിച്ചപോലെ വിദ്യാഭ്യാസ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാടിന്റെ ഭാവി തലമുറയുടെ വൈജ്ഞാനിക മാനസിക അഭിവൃദ്ധിക്കായി നാം ഏവരും കൈകോർക്കേണ്ട സമയമാണ് സംജാതമായിരിക്കുന്നത്.
കോവിഡ് മൂലം കുട്ടികൾക്ക് ക്ലാസിൽ എത്തിപ്പെടാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ക്ലാസുകളാണ് ആശ്രയം. കൈറ്റ് വിക്ടേഴ്സിലൂടെ നൽകുന്ന ക്ലാസിന്റെ തുടർച്ചയായി വിദ്യാർഥികളും അധ്യാപകരും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈൻ ക്ലാസുകളിലേക്ക് കടക്കാൻ ആണ് ഉദ്ദേശിക്കുന്നത്. എല്ലാ വിദ്യാർഥികളും ഓണ്‍ലൈൻ ക്ലാസുകളുടെ ഭാഗമാകുന്നതിന് ഏറെ ശ്രദ്ധയും കരുതലും പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സ്കൂൾതല സഹായസമിതികൾ രൂപീകരിക്കാൻ നിർദേശിച്ചിട്ടുണ്ട ്. ഇതിനോടൊപ്പംതന്നെ പൊതുസമൂഹം എന്ന നിലയിൽ ഏവരും വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകാൻ മുന്നേട്ടു വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
വിവരങ്ങൾക്കും സഹായം എത്തിക്കുന്നതിനും ജില്ലാ തലങ്ങളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരെയും സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേയും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.