പശുക്കടവിലെ വീട്ടമ്മയുടെ മരണം; പ്രതിക്കെതിരെ നരഹത്യ വകുപ്പ് ചുമത്തി

കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതി ലിനീഷിന് എതിരെ നരഹത്യ വകുപ്പ് ചുമത്തി. വൈദ്യുതി കെണിയ്ക്ക് ഉപയോഗിക്കുന്ന കമ്പികളും വയറും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് തോട്ടിയും കണ്ടെത്തി. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന സംശയത്തിലാണ് പൊലീസ്.
പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു . മരണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണങ്ങൾ ഉണ്ടായി.
വെള്ളിയാഴ്ച വൈകീട്ടാണ് ബോബിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ വീടിനുസമീപത്തെ കൊക്കോ തോട്ടത്തിലാണ് ബോബിയുടെയും പശുവിന്റെയും മൃതദേഹം കണ്ടത്. ചത്ത പശുവിന് ഷോക്കേറ്റത് ഇതേ കെണിയിൽ നിന്നാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




