കണ്ണൂർ: എല്ലാ തലത്തിലുള്ളവരെയും കോവിഡ് പിടികൂടുന്നുണ്ടെങ്കിലും ഡോക്ടർമാർക്കിടയിൽ കോവിഡ് ബാധിക്കുന്നത് ആശങ്കയുയർത്തുന്നു. ഒന്നും രണ്ടും കോവിഡ് തരംഗത്തിൽ ജില്ലയിൽ കോവിഡ് ബാധിച്ചത് 424 ഡോക്ടർമാർക്കാണ്. അലോപ്പതി വിഭാഗത്തിൽ മാത്രം 305 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്.
ഇതിൽ ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ചെറുകുന്നിലെ ഡോ. വിജയനാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. കൂടാതെ 65 ദന്തൽ ഡോക്ടർമാരെയും കോവിഡ് പിടികൂടി. 31 ആയുർവേദ ഡോക്ടർമാർക്കും കോവിഡ് ബാധിച്ചു. ഇതുകൂടാതെ 21 ഹോമിയോ ഡോക്ടർമാർക്കും യുനാനി ചികിത്സ നടത്തുന്ന ഒരാൾക്കും പ്രകൃതിചികിത്സ നടത്തുന്ന ഒരു വൈദ്യനും കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നു. കോവിഡ് ബാധിച്ചവർ ഏറെപ്പേരും സുഖം പ്രാപിച്ചു. ഇതിൽ പല ഡോക്ടർമാരും വീടുകളിൽ തന്നെയാണ് ചികിത്സ നടത്തിയത്. കോവിഡ് ബാധിച്ച മറ്റ് ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് തരംഗങ്ങളിൽ എല്ലാവിഭാഗം ആളുകളിലും രോഗം പടർന്നുപിടിച്ചെങ്കിലും കൂടുതൽ ഡോക്ടർമാർക്ക് രോഗം പിടികൂടുന്നത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.