സബ്സിഡി നിരക്കിൽ ലഭിക്കുന്ന വളം ആരു ദുരുപയോഗം ചെയ്താലും അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.
വളങ്ങളുടെ ദുരുപയോഗം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയ്ക്കെതിരേ ആവശ്യമായ നടപടികളാണുണ്ടാകുന്നതെന്നും ഡോ.മാത്യു കുഴൽനാടന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
കർഷകർക്ക് പ്രതിമാസം 2500 കിലോഗ്രാം (50 ചാക്ക്) വളമാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത്. പ്ലാന്റേഷൻ കർഷകർക്ക് 1200 ചാക്ക് വളവും (60 മെട്രിക് ടണ്‍) ലഭിക്കുന്നുണ്ട്. ഇത് 60,000 കിലോഗ്രാമാണ്. ഒരു ചെറുകിട, നാമമാത്ര കർഷകന് പ്രതിമാസം 30 മെട്രിക് ടണ്‍ വളം മതിയാകുമെന്നാണ് കണക്ക്.
എന്നാൽ, പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷിനുകൾ മുഖേന വിതരണം ചെയ്യുന്ന വളങ്ങൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം രാസവളങ്ങൾ വാങ്ങേണ്ടിവരുന്നത് കർഷകർക്കു ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃഷിസമയത്ത് ആവശ്യമായ സബ്സിഡി വളം ഒന്നിച്ചു വാങ്ങാൻ ഇപ്പോഴത്തെ കേന്ദ്രസർക്കാർ നിലപാടു മൂലം കഴിയുന്നില്ലെന്നും ഈ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതായും മന്ത്രി പറഞ്ഞു. സബ്സിഡിയോടു കൂടിയ രാസവളത്തിന് പരിധി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി കർഷകരെ ആശങ്കയിലാക്കിയ വാർത്ത ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സബ്സിഡി വളം കൃഷിവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കർഷകർക്കു നൽകാതെ വകമാറ്റുന്നതായി മാത്യു കുഴൽ നാടൻ നിയമസഭയിൽ ആരോപിച്ചു. കോവിഡ് മൂലം പ്രതിസന്ധിയിലായ കർഷകർക്കു സംരക്ഷണമൊരുക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.