Uncategorized

ഉച്ചഭക്ഷണത്തിനുള്ള അരി എത്തിയില്ല; ഇടുക്കിയിൽ കാലിച്ചാക്കുകളുമായി അധ്യാപകരുടെ സമരം

ഇടുക്കി: സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി കിട്ടാത്തിൽ പ്രതിഷേധിച്ച് അധ്യാപകർ സമരത്തിൽ. പ്രധാന അധ്യാപകരാണ് കാലിച്ചാക്കുകളുമായി സമരത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. തൊടുപുഴയിലുള്ള ഇടുക്കി ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. എയ്‌ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകരാണ് സമരം നടത്തുന്നത്. മാസം തീരാനായിട്ടും ഇതുവരെ അരി എത്താതതിലാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്.എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപായി സിവിൽ സപ്ലൈസ് വകുപ്പ് സ്ക്കൂളുകളിൽ ഉച്ച ഭക്ഷണത്തിനാവശ്യമായ അരി എത്തിക്കാറുള്ളതാണ്. ഓരോ മാസവും ചിലവായ അരിയുടെയും അവശേഷിക്കുന്നതിൻ്റെ കണക്കും വിദ്യാഭ്യാസ വകുപ്പ് ജില്ല സപ്ലൈ ഓഫീസർക്ക് കൈമാറുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മാസം അവസാനിക്കാനായിട്ടും അരി എത്തിയില്ല. ഇതേ തുടർന്നാണ് കാലിച്ചാക്കുമായി പ്രധാന അധ്യാപകർ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

ഇക്കൊല്ലം സ്‌കൂൾ തുറന്ന ആദ്യ മാസമായ ജൂൺ മാസത്തിലും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. അതേസമയം അരി കയറ്റി വിടുന്നതിനുള്ള കൂലിത്തർക്കം മൂലമാണ് ഈ പ്രതിസന്ധി നേരിടേണ്ടി വന്നത്. അറക്കുളത്തുള്ള സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും അരി കയറ്റി വിടാഞ്ഞത് മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും കൃത്യമായി അരിയെത്താതെ വന്നിരുന്നു.

ഇതോടെ സ്കൂൾ അധികൃതർ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി കടകളിൽ നിന്നും അരി വാങ്ങേണ്ട വന്ന സ്ഥിതിയിലാണെന്നാണ് ഇവർ പറയുന്നത്. സ്‌കൂളുകളിൽ ഉച്ച ഭക്ഷണം മുടങ്ങിയാൽ ഏറ്റവും കൂടുതൽ കഷ്ടത്തിലാകുന്നത് തോട്ടം മേഖലയിലെയും ആദിവാസി മേഖലയിലെയും പാവപ്പെട്ട കുട്ടികളാണെന്നും അധ്യാപകർ പറഞ്ഞു. അതിനാൽ ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button