ഇരിട്ടി : ഓക്സിജൻ ഇല്ലാത്ത ആഴമുള്ള കിണറില്‍ വീണ പശുവിനെ സാഹസികമായി ഇരിട്ടി അഗ്നിരക്ഷാസേന പുറത്തെടുത്തു. ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ കുമ്പംകോട് ജംഗ്ഷനിലെ പള്ളത്തുകാലായില്‍ ബിനീഷിന്റെ രണ്ടര വയസ്സുള്ള പശുവാണ് 25 കോൽ ആഴമുള്ള കിണറില്‍ വീണത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊഴുത്തിന് സമീപത്തെ കിണറില്‍ വലിയ ശബ്ദത്തോടെ പശു വീഴുകയായിരുന്നു. വീട്ടുകാര്‍ ഇരിട്ടി അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. ആഴമുള്ള കിണറില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല. അഗ്നിരക്ഷാ സേനയുടെ ഓക്‌സിജന്‍ സെറ്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.ജി. അശോകന്‍ കിണറില്‍ ഇറങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാ സേനാ, സിവില്‍ ഡിഫന്‍സ്, നാട്ടുകാര്‍ എന്നിവരുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെയാണ് പശുവിനെ പുറത്തെടുത്തത്. കിണറിന് വെളിയില്‍ എത്തിച്ച പശുവിന് സേനാഗംങ്ങള്‍ സി പി ആര്‍ നല്‍കിയെങ്കിലും ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല.
ഇരിട്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.ജി. അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ സുരേന്ദ്രബാബു, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സന്ദീപ്, വിജീഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ജോര്‍ജ്ജ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് പാലവിള, ആദര്‍ശ്, വിഷ്ണു പ്രകാശ്, ഹോംഗാര്‍ഡ്മാരായ പ്രസന്നന്‍, ബാലകൃഷ്ണന്‍, സിവില്‍ ഡിഫന്‍സ് റീജിണല്‍ ചീഫ് വാര്‍ഡന്‍ അനീഷ് കീഴ്പ്പള്ളി, പോസ്റ്റ് വാര്‍ഡന്‍ നിധീഷ് ജേക്കബ്, ഡപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ബി. അരുണ്‍ , വാര്‍ഡന്‍ ഡോളമി മുണ്ടാനൂര്‍ തുടങ്ങിയവര്‍ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുകാരായി.
previous post