എമര്‍ജന്‍സി ക്വാട്ട ടിക്കറ്റിങ് പരിഷ്‌കരിച്ച് റെയില്‍വെ; മുന്‍കൂട്ടി നല്‍കുന്ന അപേക്ഷകളെ പരിഗണിക്കൂ

ന്യൂഡൽഹി: എമർജൻസി ക്വാട്ട (ഇക്യു) പ്രകാരമുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവേ. ഇതോടെ യാത്രക്കാർ അവരുടെ അപേക്ഷകൾ മുൻപത്തേക്കാൾ നേരത്തെ സമർപ്പിക്കേണ്ടിവരും. പുതിയ നിയമപ്രകാരം, എമർജൻസി ക്വാട്ട ടിക്കറ്റ് ആവശ്യമുള്ള യാത്രക്കാർ കുറഞ്ഞത് ഒരു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കണം.
ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ സമീപകാല തീരുമാനത്തെ തുടർന്നാണ് ഈ മാറ്റവും.
യാത്രക്കാർ എന്നിവർക്കായാണ് എമർജൻസി ക്വാട്ട സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽകൂടിയാണ് പുതിയ തീരുമാനം. അവസാന നിമിഷത്തെ അപേക്ഷകൾ ചാർട്ട് തയ്യാറാക്കുന്നത് വൈകിപ്പിക്കുകയും, ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനെ ബാധിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.
രാത്രി 12 മണിക്ക് ശേഷവും ഉച്ചയ്ക്ക് 2 മണി വരെയും പുറപ്പെടുന്ന ട്രെയിനുകളിലേക്കുള്ള എമർജൻസി ക്വാട്ട അപേക്ഷകൾ, യാത്രയുടെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഇക്യു സെല്ലിൽ ലഭിച്ചിരിക്കണമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ട്രെയിൻ പുറപ്പെടുന്ന ദിവസം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ചകളിലോ മറ്റ് പൊതു അവധി ദിവസങ്ങളിലോ എമർജൻസി ക്വാട്ട അപേക്ഷകൾ തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസം ഓഫീസ് സമയത്ത് നൽകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അപേക്ഷകന്റെ ആധികാരികതയും എമർജൻസി ക്വാട്ട അനുവദിക്കുന്നതിനുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.




