Uncategorized

ഇടനെഞ്ചിടറി ജന്മനാട്, എംഎൽഎ ആക്കിയ അമ്പലപ്പുഴയും കടന്ന് ജനനായകന്‍റെ യാത്ര വേലിക്കകത്ത് വീട്ടിലേക്ക്, എല്ലാവഴികളും വി എസിലേക്ക്

ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് പതിനായിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തുന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്. വിലാപ യാത്ര 22 മണിക്കൂറിലേക്ക് കടക്കുമ്പോൾ വി എസിനെ ആദ്യമായി നിയമസഭയിലേക്ക് അയച്ച അമ്പലപ്പുഴ കടന്നു. അത്രമേൽ വൈകാരിക കാഴ്ചകളാണ് പിറന്ന നാട്ടിലും വളർന്ന മണ്ണിലും വി എസിന്‍റെ അവസാന യാത്രയിലുടനീളം കാണുന്നത്.

മണിക്കൂറുകളോളം നീണ്ട യാത്രക്കൊടുവിൽ, തനിക്ക് ജന്മമേകി തന്നെ വളർത്തി സഖാവ് വി എസ് ആക്കിമാറ്റിയ സ്വന്തം മണ്ണിലെത്തിയത്. മഴയും വെയിലും അവഗണിച്ച് വിലാപയാത്ര നീങ്ങിയപ്പോള്‍ മണിക്കൂറുകള്‍ കണക്കാക്കിയ ഘടികാര സമയം ബസിനുള്ളിൽ കുടുങ്ങി. തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തുന്നതുവരെ റോഡിനിരുവശങ്ങളും പാർട്ടിസമ്മേളന നഗരിപോലെ ജന നിബിഡമാണ്. സമരം ജീവിതമാക്കിയ മനുഷ്യന്‍റെ അന്ത്യയാത്രയിൽ സാധാരണ ജനങ്ങൾ ഒഴുകിയെത്തുകയാണ്.

തിരുവനന്തപുരത്തെ ആശുപത്രിയിൽ അന്തരിച്ച വി എസിന്‍റെ മൃതദേഹം പഴയ എ കെ ജി സെന്‍ററിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ ആയിരങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. കണ്ണേ കരളേ വിഎസേ മുദ്രാവാക്യവുമായി ദർബാർ ഹാളിലുമെത്തിആയിരങ്ങള്‍. ശേഷം മണിക്കൂറുകള്‍ നീണ്ട വിലാപയാത്ര. ഇന്നോളം കണ്ടിട്ടില്ലാത്ത മുഖം വരച്ചെടുത്ത് കൈയിൽ കരുതിയ കുരുന്നുകള്‍ തെരുവോരത്തെ അവിസ്മരണീയ കാഴ്ചയായി. ഒരു നൂറ്റാണ്ടിന്‍റെ രേഖപ്പെടുത്തലിന് മക്കളെയും കൊച്ചുമക്കളെയും കൈയിലും തോളത്തുമേറ്റി കേരളം റോഡിനിരുവശത്തുമായി ചുരുങ്ങി. നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങള്‍ ഈ മണ്ണിൽ ശാശ്വതമാക്കുമെന്ന ഈരടി ഇടനെഞ്ചിൽ നിന്ന് ഇടിമഴയിലും കടലിരമ്പം പോലെ മുഴങ്ങി. സമരതീരത്ത് വി എസ് എന്ന വികാരം ഒരിക്കൽക്കൂടി അലയടിച്ചു. അച്ഛനെ നെഞ്ചേറ്റിയ മണ്ണിന്‍റെ അസാധ്യമായ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ്, ഇടതോരം ചേർന്ന് മകൻ അരുൺ കുമാർ കൈകൂപ്പി. വേലിക്കകത്ത് വീട്ടിലെത്തിച്ച ശേഷം ജന്മനാടിന്‍റെ അണയാത്ത സ്നേഹ വായ്പുരൾ ഏറ്റുവാങ്ങിയശേഷം റീക്രിയേഷൻ ഗ്രൗണ്ടിലും ശേഷം ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിനും ശേഷം രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയിൽ വി എസ് അനശ്വരനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button