സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്ക്കും ചികിത്സ ലഭ്യമാക്കണമെന്നും ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ അസാധാരണ നടപടികള്‍ വേണ്ടിവരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോവിഡ് രോഗിക്കു മികച്ച ചികിത്സ നല്‍കണം.
രോഗി സമ്പന്നനാണോ ആശുപത്രി ഫൈവ് സ്റ്റാറാണോ എന്നൊന്നും നോക്കേണ്ട. ഫ്രീ മാര്‍ക്കറ്റല്ല, ഫിയര്‍ (ഭയം) മാര്‍ക്കറ്റാണിതെന്നും സ്വകാര്യ ആശുപത്രികള്‍ സാഹചര്യം മനസിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. പെരുമ്പാവൂരിലെ ഹ്യൂമന്‍ റൈറ്റ്സ് ഫോറത്തിന്റെ ലീഗല്‍ സെല്‍ വൈസ് ചെയര്മാന് അഡ്വ. സാബു പി. ജോസഫ് നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
കോവിഡ് ചികിത്സാ നിരക്കു കുറയ്ക്കാന്‍ മേയ് ഒന്നിനും അഞ്ചിനും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമുണ്ടായില്ലെന്നും മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ഒരുതവണ കൂടി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അമിത നിരക്ക് ഈടാക്കുന്നതിനെതിരായ പരാതികള്‍ പരിഗണിക്കാനായി ജില്ലാതലത്തില്‍ അഥോറിറ്റിയെ നിയോഗിക്കുമെന്നും അപ്പീലിനായി സംസ്ഥാന തല അഥോറിറ്റിയുണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ വിശദീകരിച്ചു. സംസ്ഥാന അഥോറിറ്റിയുടെ തീരുമാനത്തിനെതിരെ കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനേ സാധ്യമാകൂവെന്നും വിശദീകരിച്ചു. ഈ നടപടികള്‍ ഉചിതമെന്ന് വിലയിരുത്തിയ കോടതി ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ മൂന്നു ദിവസത്തിനകം തീരുമാനമറിയിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
സാധാരണക്കാര്‍ തങ്ങളുടെ സമ്പാദ്യം കോവിഡിനോടു പൊരുതാന്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ മേഖലയ്ക്കും കുറച്ചു വിട്ടുവീഴ്ച ചെയ്യാം. ആന്ധ്രയില്‍ സര്‍ക്കാര്‍ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച് ഏപ്രില്‍ 30ന് ഉത്തരവിറക്കിയിരുന്നു. ഇതു പരിഗണിക്കണമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
ചികിത്സാ ചെലവ് മേല്‍നോട്ടത്തിനു സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കണം
കൊച്ചി: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി സെക്ടറല്‍ മജിസ്ട്രേട്ടുമാരെ നിയമിക്കണമെന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എവിടെയൊക്കെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുണ്ടെന്ന് ടോള്‍ ഫ്രീ നമ്പരില്‍ നിന്ന് അറിയാവുന്ന വിധത്തിൽ പൊതുവായ ഒരു നമ്പര്‍ വേണം. ഇതിനായി ഐടി വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നല്‍കണം.
രോഗികളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവരെ കൃത്യമായി മാനേജ് ചെയ്താല്‍ ആശുപത്രികളിലെ തിരക്കു കുറയ്ക്കാമെന്നും ഇതിനായി നടപടി വേണമെന്നും കോടതി വ്യക്തമാക്കി. പിപിഇ കിറ്റുള്പ്പെടെയുള്ളവയ്ക്ക് ഓരോ രോഗികളില്‍നിന്നും ചാര്‍ജ് വാങ്ങരുത്. മരുന്നിന് യഥാര്‍ഥ വിലയേ പാടുള്ളൂവെന്നും നഴ്സിംഗ് ചാര്‍ജും കണ്‍സള്‍ട്ടിംഗ് ഫീസും നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്കു മറ്റു ശാരീരിക പ്രശ്നമുണ്ടെന്ന പേരിലാണ് അമിത നിരക്ക് ഈടാക്കുന്നതെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
എംപാനല്‍ ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നീക്കിവച്ച 50 ശതമാനം ബെഡുകള്‍ ഒഴികെയുള്ളവയില്‍ നിരക്കിന് നിയന്ത്രണമുണ്ടോ?, എംപാനല്‍ ചെയ്യാത്ത ആശുപത്രികള്‍ 50 ശതമാനം ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കുന്നുണ്ടോ?, എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ നിരക്കും നിയന്ത്രിക്കണം. രോഗികള്‍ നേരിട്ടെത്തുന്നത് ഇത്തരം ആശുപത്രികളിലേക്കാണ്. പ്രവര്‍ത്തിക്കാതെ കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കാനാവുമോയെന്ന് നോക്കണം. എല്ലാ ആശുപത്രികളിലെയും 50 ശതമാനം ബെഡുകള്‍ ഏറ്റെടുക്കുന്നത് ആലോചിക്കണമെന്നും ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കിയെന്നാരോപിച്ചുള്ള പരാതികള്‍ക്കൊപ്പം ലഭിച്ച ബില്ലുകള്‍ ഹൈക്കോടതി സ്വമേധയാ ഹാജരാക്കി. ആശുപത്രികളുടെ പേരുകള്‍ മറച്ചാണ് ഹാജരാക്കിയത്. ചില ബില്ലുകളില്‍ രണ്ടു ദിവസത്തെ പിപിഇ കിറ്റിന് 16,000 – 17,000 രൂപയും രണ്ടു ദിവസത്തെ ഓക്സിജന്‍ ചാര്‍ജ് 45,600 രൂപയുമെടുത്തിട്ടുണ്ട്. പത്ത് പിപിഇ കിറ്റ് ഉപയോഗിച്ചിട്ട് 100 എണ്ണത്തിന്റെ ചാര്‍ജ് ഈടാക്കിയ സംഭവവുമുണ്ട്. കണ്‍സള്‍ട്ടിംഗ് ഫീസിനത്തില്‍ 2,000 രൂപ മുതല്‍ 4,000 രൂപ വരെ ഈടാക്കിയെന്നും പരാതിയുണ്ട്. അഞ്ച് ഡോക്ടര്‍മാരെ കണ്ടാല്‍ 20,000 രൂപ ഫീസ് വാങ്ങുന്നുവെന്നും കോടതി പറഞ്ഞു.