കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ് സംസ്ഥാനത്തെ നഗരങ്ങൾ. വാരാന്ത്യ നിയന്ത്രണങ്ങളില്‍നിന്ന് ഒരു പടികൂടി കടന്ന് പോലീസ് കർശന പരിശോധനയാണ് നിരത്തുകളിൽ നടത്തുന്നത്. അതിനാൽ തന്നെ പ്രധാന നഗരങ്ങളെല്ലാം വിജനമാണ്. സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലിക്ക് പോകുന്നതിന് തടസമില്ലാത്തതിനാല്‍ ഏതാനും ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തുകളില്‍ ഇറങ്ങിയത്.
സംസ്ഥാനത്താകെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകമ്പോൾ ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. യാത്രക്കാര്‍ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകള്‍ നിരത്തിലില്ല. റെയിൽവേ സ്റ്റേഷനുകളിലും തിരക്ക് കുറവാണ്.
രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസുകളും നിലവില്‍ പരിമിതപ്പെടുത്തിയിരിക്കുകാണ്. ഹോട്ടലുകളിൽ പാഴ്സല്‍ സര്‍വീസ് മാത്രമാണ് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കണ്ടെയ്ന്മെന്റ് സോണുകളിലും ഇടറോഡുകളിലും പ്രത്യേക പരിശോധന തുടരുകയാണ്. പൊതുജനം നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.