നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി നിരീക്ഷകരുടെയും ഏജന്റ്മാരുടെയും സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. ഓരോ മണ്ഡലത്തിലും അയ്യായിരത്തിലധികം തപാൽ വോട്ടുകൾ ഉണ്ടെന്നാണ് വിവരം. പിന്നീട് 114 കേന്ദ്രങ്ങളിൽ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റും. ഒരു ഹാളിൽ ഏഴ് മേശകൾ എന്ന കണക്കിൽ ഒരു മണ്ഡലത്തിന് മൂന്ന് ഹാളുകൾ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടിൽ 21 ബൂത്തുകളുടെ വോട്ടാണ് എണ്ണുക. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയോ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിങ് ഹാളുകളിലേക്ക് പ്രവേശിപ്പിക്കൂ. ഒരു ടേബിളിൽ രണ്ട് ഏജന്റ് മാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം. കോവിഡ് സാഹചര്യം ആയതിനാൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം വരാൻ പതിവിലും വൈകും.