കണ്ണൂര്‍: വോട്ടെണ്ണലിനോടനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്. ഹൈക്കോടതിയുടെയും ഇലക്ഷന് കമ്മീഷന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനകളും നിയമനടപടികളും പോലീസ് കര്‍ശനമായി നടപ്പാക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ അറിയിച്ചു. ആഹ്ലാദപ്രകടനങ്ങള്‍, അനാവിശ്യ കൂടിച്ചേരലുകള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണലിനുശേഷം വിജയിയെ പ്രഖ്യാപിച്ചതിനുശേഷമുള്ള ഒരു വിജയഘോഷയാത്രയും അനുവദിക്കുന്നതല്ല. അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ പുറത്തിറങ്ങി ആള്‍ക്കൂട്ടം ഉണ്ടാക്കുന്നവരെ കരുതല്‍ അറസ്റ്റ് ചെയ്യുകയും അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണല്‍ നടക്കുന്ന ചിന്മയ കോളജ്, ചിന് ടെക്ക് ചാല, ഗവണ്മെന്റ് ബ്രണ്ണന്‍ കോളജ് തലശേരി, നിര്‍മലഗിരി കോളജ് കൂത്തുപറമ്പ് എന്നിവിടങ്ങളിലായി പോലീസിന്റെ ത്രീലെയര്‍ പരിശോധന ഉണ്ടാക്കും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആള്‍ക്കാരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങളുടെ പരിശോധനയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ശക്തമായ പോലീസ് പരിശോധനയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരിക്കുക. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും ഉണ്ടായിരിക്കും. കണ്ണൂര്‍ സബ് ഡിവിഷന് പരിധിയില്‍ 62 പിക്കറ്റ് പോസ്റ്റുകളും കൂത്തുപറമ്പ് സബ് ഡിവിഷന് പരിധിയില്‍ 20 പിക്കറ്റ് പോസ്റ്റുകളും തലശേരി സബ് ഡിവിഷന് പരിധിയില്‍ 24 പിക്കറ്റ് പോസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ സബ് ഡിവിഷന് പരിധിയില്‍ ഏഴ് മൊബൈല്‍ പട്രോള്‍ വാഹനവും ഏഴ് ബൈക്ക് പട്രോളിംഗും കൂത്തുപറമ്പ് സബ് ഡിവിഷന് പരിധിയില്‍ 17 മൊബൈല്‍ പട്രോളിംഗ് വാഹനവും 15 ബൈക്ക് പട്രോളിംഗും തലശേരി സബ് ഡിവിഷന് പരിധിയില്‍ 18 മൊബൈല്‍ പട്രോളിംഗും വാഹനവും 24 ബൈക്ക് പട്രോളിംഗും ഒരുക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് ക്രമസമധാനം നിയന്ത്രിക്കുന്നതിന് കണ്ട്രോള് റൂം സജ്ജീകരിച്ചു. കണ്ണൂര്‍ സബ് ഡിവിഷന് പരിധിയില്‍ 322 പോലീസ് ഉദ്യോഗസ്ഥരെയും കൂത്തുപറമ്പ് സബ് ഡിവിഷന് പരിധിയില്‍ 90 പോലീസ് ഉദ്യോഗസ്ഥരെയും തലശേരി സബ് ഡിവിഷന് പരിധിയില്‍ 189 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷന് പരിധികളിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ പോലീസ് കര്‍ശനമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. റീട്ടേണിംഗ് ഓഫീസര്‍മാര്‍ നൽകിയ പാസ് കൈവശമില്ലാത്തവരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല.
സുരക്ഷയ്ക്ക് കേന്ദ്രസേനയും
കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍മലഗിരി കോളജില്‍ നടക്കും.കര്‍ശന നിയന്ത്രണങ്ങളോടും പോലീസ് സുരക്ഷയോടും കൂടിയായിരിക്കും വോട്ടെണ്ണല്‍. രാവിലെ ഒന്‍പതോടെ ആദ്യഫല സൂചന ലഭ്യമാകുമെന്നും ഉച്ചയ്ക്ക് 1.30 ഓടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ വി.രാജേഷ് പറഞ്ഞു.
കേരളാ പോലീസിനൊപ്പം കേന്ദ്രസേനയും സുരക്ഷയ്ക്കായി ഉണ്ടാകും.ഇതിന് പുറമെ സിസിടിവി നിരീക്ഷണം,വീഡിയോ ചിത്രീകരണം എന്നിവയുമുണ്ടാകും.