ഇരിട്ടി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായ ഇരിട്ടി മേഖലയില്‍ ഉള്‍നാടന്‍ പാതകള്‍ അടച്ച് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണത്തോടൊപ്പം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ ഉള്‍നാടന്‍ റോഡുകള്‍ അടച്ച് ചെറുറോഡിലൂടെയുള്ള ഗതാഗതത്തിന് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താൻ സുരക്ഷാസമിതി തീരുമാനിച്ചത്.
ഇരിട്ടി നഗരസഭയിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമായിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച നഗരസഭാ പരിധിയിലെ എടക്കാനം, കീഴൂര്‍കുന്ന്, നരിക്കുണ്ടം, വികാസ് നഗര്‍ എന്നീ വാര്‍ഡുകളിലെ പോക്കറ്റ് റോഡുകള്‍ ഇന്നുമുതല്‍ അടച്ച് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് ഒഴികെ വാര്ഡ്പരിധിയിലെ ഉള്‍നാടന്‍ പാതകള്‍ പൂര്‍ണമായും അടച്ച് പോലിസ് കാവല്‍ ഏര്‍പ്പെടുത്തും.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാര്‍ഡ് പരിധിയില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.
അവശ്യസാധനങ്ങള്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ വീടുകളിലെത്തിക്കാനുള്ള സൗകര്യമൊരുക്കും. മരുന്നുകള്‍ ഉള്‍പ്പെടെ സന്നദ്ധസംഘടനകള്‍ മുഖേനയും വോളണ്ടിയര്‍മാര്‍ മുഖേനയും ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനവും വാര്‍ഡുതല ജാഗ്രതാസമിതി മുഖേന ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇരുപതില്‍ കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ സമാനരീതിയില്‍ അടച്ച് കര്‍ശന നിയന്ത്രണമേര്പ്പെടുത്തുന്നതിനാണ് അധികൃതരുടെ തീരുമാനം.