തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 28ന് തുടങ്ങുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടിയന്തിര വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച റിപ്പോർട്ട് വരുന്ന തിങ്കളാഴ്ച സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
തിയറി പരീക്ഷയ്ക്ക് മുൻപാണ് പ്രായോഗിക പരീക്ഷകൾ നടക്കേണ്ടിയിരുന്നത്.എന്നാൽ മാർച്ചിൽ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രാക്ടിക്കൽ പരീക്ഷയും തകിടം മറിഞ്ഞത്.
പ്രാക്ടിക്കൽ പരീക്ഷ നടത്തുന്ന അധ്യാപകർ ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരായതിനാൽ ഇതും രോഗവ്യാപനത്തിന് കാരണമാകുമെന്ന പരാതിയുണ്ട്. പി എസ് സി ,സി ബി എസ് ഇ സർവകലാശാല പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.