സംസ്ഥാനങ്ങള്‍ക്ക് നല്കിയ കോവിഡ് വാക്സിനില്‍ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്സിന് ഉപയോഗ ശൂന്യമായത്. വാക്സിന് ഒട്ടും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.
വാക്സിന്റെ ഒരു വയലില്‍ പത്ത് പേര്‍ക്കുള്ള ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ പത്ത് ഡോസും ഉപയോഗിക്കണം. ബാക്കി വന്നാല്‍ അത് ഉപയോഗ ശൂന്യമായി പോകും. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലാണ് ഉപയോഗ ശൂന്യമായി പോയത് 44.78 ലക്ഷം വാക്സിന് ഡോസുകളാണ്. ഏപ്രില്‍ 11 വരെ വിവിധ സംസ്ഥാനങ്ങള്‍ക്കായി വിതരം ചെയ്തത് 10.34 കോടി ഡോസ് വാക്സിനുകളാണെന്നും വിവരാവകാശ രേഖയിലുണ്ട്.
തമിഴ്നാട് ഉപയോഗ ശൂന്യമാക്കിയത് 12.10 ശതമാനം ഡോസുകളാണ്. ഹരിയാന (9.74 ശതമാനം), പഞ്ചാബ് (8.12 ശതമാനം), മണിപ്പൂര്‍ (7.8 ശതമാനം), തെലുങ്കാന (7.55 ശതമാനം) എന്നി സംസ്ഥാനങ്ങള്‍ വാക്സിന് ഉപയോഗ ശൂന്യമാക്കിയതില്‍ മുന്നില്‍ നില്ക്കുന്നു.
കേരളത്തിനു പിന്നാലെ പശ്ചിമ ബംഗാൾ, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, ദാമന്‍ ദ്യു, ആന്‍ഡമാന്‍- നിക്കോബാര്‍, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ വാക്സിന് കാര്യക്ഷമമായി ഉപയോഗിച്ചെന്നും വിശദമാക്കുന്നു.