കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു.
ക്ലാസുകളെല്ലാം ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂ. വർക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും.
അതേസമയം, സംസ്ഥാനത്ത് വാക്സീൻ ക്ഷാമം അതിരൂക്ഷമാവുകയാണ്. അഞ്ച് ലക്ഷത്തില്‍ താഴെ വാക്സീൻ മാത്രമാണ് ആകെ സ്റ്റോക്കുള്ളത്. തിരുവനന്തപുരത്ത് ആകെ ഉള്ളത് 1500 ഡോസ് കൊവീഷീൽഡാണ്. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും വാക്സീൻ നൽകുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള വാക്സീൻ തീരും വരെ കുത്തിവയ്പ് നല്‍കും. രണ്ടാം ഡോസ് വാക്സീൻ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും കുത്തിവയ്പ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.