മാട്ടറ വാർഡ് അതിർത്തിയിലെ സോളാർ വേലി ഇന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. സോളാർവേലി പ്രവർത്തനരഹിതമായതിനെ തുടർന്ന് കാട്ടാനക്കൂട്ടം കർണാടക വനത്തിൽനിന്ന് കേരളത്തിലെ കൃഷിയിടങ്ങളിലിറങ്ങി വൻ നാശനഷ്ടം വിതയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്ത് മെംബർ സരുൺ തോമസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് വേലിയുടെ വശങ്ങളിലെ കാട് വെട്ടിത്തെളിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കിലോമീറ്ററോളം വേലി പുനക്രമീകരിച്ചത്.
പൊട്ടിയ ഇടങ്ങളിലെല്ലാം പുതിയ ലൈൻ ഉപയോഗിച്ചു. ഇന്ന് സോളാർ പാനൽ ഘടിപ്പിച്ച് ബാറ്ററി കണക്ഷൻ കൊടുക്കുന്നതോടെ നീണ്ട ഇടവേയ്ളക്കുശേഷം സോളാർവേലി പ്രവർത്തനക്ഷമമാകും. ഇതോടെ വന്യമൃഗശല്യത്തിന് അറുതിയാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വ്യാപകമായി കാട്ടാന ഇറങ്ങുന്ന വഴിയിൽ പ്രത്യേകം ലൈൻ സ്ഥാപിച്ച് ഹാഗിംഗ് ഫെൻസിംഗ് നടത്തിയിട്ടുണ്ട്. ഇത് ആനയിറക്കത്തിന് ശാശ്വത പരിഹാരമാകും. മൂന്നാം ഘട്ടത്തിൽ വനാതിർത്തിയിൽ പത്തു മീറ്റർ ഇടവിട്ട് തേനീച്ചപ്പെട്ടികളും 30 മീറ്റർ ഇടവിട്ട് വിളക്കുകളും സ്ഥാപിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടപ്പാക്കുക.
കാട്ടാനകൾക്കെതിരേ തൃശൂർ മൈലാടുംപാറയിൽ വിജയകരമായി പരീക്ഷിച്ച പദ്ധതിയാണ് വനാതിർത്തിയിലെ തേനീച്ച വളർത്തൽ. ഇറ്റാലിയൻ ഇനത്തിൽപ്പെട്ട തേനീച്ചകളെയാണ് വളർത്തുക. തേനീച്ചയുടെ മൂളൽ കേൾക്കുന്ന ആനകൾ ആ ഭാഗത്തേക്ക് വരില്ലെന്നാണ് പറയുന്നത്.
തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുംമുമ്പ് കർഷകർ ഉൾപ്പെട്ട സംഘം സന്ദർശിക്കുമെന്നും സരുൺ തോമസ് പറഞ്ഞു. വേലി പുനരുദ്ധാരണത്തിന് സരുൺ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജിത്ത്, വാച്ചർമാരായ രാജേന്ദ്രൻ, അജീഷ്, നാട്ടുകാരായ ജോബി വടക്കേമുറി, ജിജോ വയലിൽ കൊല്ലാട്ട്, ജിന്റോ ചുങ്കത്ത്, ഷീജസ് കോയിപ്പുറം എന്നിവർ നേതൃത്വം നൽകി.