‘ഒന്നല്ല, രണ്ട് കൊലപാതകം ചെയ്തു’; വല്ലാത്തൊരു വെളിപ്പെടുത്തലുമായി മുഹമ്മദ്; അന്വേഷണം തുടരുന്നു, മാനസിക നില പരിശോധിക്കുമെന്നും പൊലീസ്

കോഴിക്കോട്: 39 വർഷങ്ങൾക്കു മുൻപ് ഒരു കൊലപാതകം ചെയ്തതായി വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് താൻ മറ്റൊരു കൊലപാതകം കൂടി ചെയ്തതായി പോലീസിന് മൊഴി നൽകി. കോഴിക്കോട് കടപ്പുറത്ത് വച്ച് പണം തട്ടിപ്പറിച്ച ഒരാളെ താനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്നാണ് മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ. കോഴിക്കോട് സിറ്റി പോലീസ് ഇതു സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടങ്ങി. അതേസമയം മുഹമ്മദിന്റെ മാനസിക നില പരിശോധിക്കുവാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് കൂടരഞ്ഞി സ്വദേശിയും നിലവിൽ മലപ്പുറം വേങ്ങരയിൽ സ്ഥിരതാമസക്കാരനും ആയ ആൻറണി എന്ന മുഹമ്മദ് അലി ഒന്നിന് പിറകെ ഒന്നായി നടത്തുന്ന വെളിപ്പെടുത്തലിലെ യാഥാർത്ഥ്യം തേടി അലയുകയാണ് കോഴിക്കോട് സിറ്റി പോലീസും റൂറൽ പോലീസും. തനിക്ക് 14 വയസ്സ് മാത്രം ഉള്ളപ്പോൾ 1986 കൂടരഞ്ഞിയിൽ വച്ച് ഒരാളെ കൊലപ്പെടുത്തി എന്ന മുഹമ്മദ് വെളിപ്പെടുത്തലിൽ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഈ സംഭവത്തിനെ മൂന്നു വർഷങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്ന മുഹമ്മദ് വെളിപ്പെടുത്തൽ.
കൂടരഞ്ഞി സംഭവത്തിലെ വിവരങ്ങൾ തിരുവമ്പാടി പോലീസിനെ കൈമാറിയ വേങ്ങര പോലീസ് കോഴിക്കോട് കടപ്പുറത്തെ സംഭവം സംബന്ധിച്ച മൊഴിയുടെ വിശദാംശങ്ങൾ സിറ്റി പോലീസിനും കൈമാറി. തിരുവമ്പാടി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോൾ കടപ്പുറം കൊലപാതകത്തിന്റെ യാഥാർത്ഥ്യം തേടുകയാണ് സിറ്റി പോലീസ്.




