തിരുവനന്തപുരം:എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിക്കും. ഒരുക്കം പൂർത്തിയായി. എസ്‌എസ്‌എൽസി വിഭാഗത്തിൽ 4,22,226 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്, 76,037. കുറവ് ഇടുക്കിയിലും, 11,295. ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്ന സ്‌കൂൾ തിരൂരങ്ങാടിയിലെ പികെഎംഎംഎച്ച്‌എസ് എടരിക്കോടാണ്, 2076 പേർ. കുറവ് സെന്റ് തോമസ് എച്ച്‌എസ് നിരണം വെസ്റ്റ് കിഴക്കുംഭാഗം, സംഗമേശ്വര എൻഎസ്‌എസ്‌ഇഎംഎച്ച്‌എസ് ഇരിഞ്ഞാലക്കുടയിലും; ഓരോ വിദ്യാർഥികൾ വീതം.
2,15,660 ആൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയ്‌ക്കുള്ളത്. മലയാളം മീഡിയത്തേക്കാൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നുവെന്ന പ്രത്യേകത ഇക്കുറിയുണ്ട്. 2947 സെന്ററിലാണ് പരീക്ഷ. ഗൾഫിൽ 573 പേരും ലക്ഷദ്വീപിൽ 627 പേരും പരീക്ഷയെഴുതും.
പ്ലസ്‌ടു വിഭാഗത്തിൽ 2004 സെന്ററിലായി 4,46,471 പേർ പരീക്ഷക്കിരിക്കും. കൂടുതൽ എറണാകുളത്താണ് 197. കുറവ് മാഹിയിലും, ആറ്. ഗൾഫിൽ (470), ലക്ഷദ്വീപിൽ (275), മാഹിയിൽ (683) എന്നിങ്ങനെയാണ് സംസ്ഥാനത്തിന് പുറത്ത് പരീക്ഷയെഴുതുന്നത്. കോവിഡ് മുൻനിർത്തി ഒരു ക്ലാസിൽ 20 കുട്ടികളെയാണ് അനുവദിക്കുക. പരീക്ഷാകേന്ദ്രങ്ങളിൽ അണുനശീകരണം നടത്തും. തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിക്കാനുള്ള പ്രത്യേക സൗകര്യമുണ്ടാകും. പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പിന്നീട് സേ പരീക്ഷയെഴുതാം.