തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണമുൾപ്പെടെയുള്ള പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിലോ അനുബന്ധ പ്രവർത്തനങ്ങളിലോ കുട്ടികളെ ഉൾപ്പെടുത്താൻ പാടുള്ളതല്ല എന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നിർദ്ദേശം ലംഘിക്കപ്പെടില്ലെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷികളും ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ അറിയിച്ചു. കൊട്ടിക്കലാശത്തിന് അനുമതി ഇല്ലാത്തതിനാൽ കൊട്ടിക്കലാശത്തിന് പകരമായി ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെ പ്രചാരണം നടത്താമെന്ന ഇളവാണ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്. കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർധനയും കണക്കിലെടുത്താണ് കമ്മീഷന്റെ ഈ തീരുമാനം.