‘ഇരിട്ടി: തിരഞ്ഞെടുപ്പ് ഡ്യട്ടിക്കായി എത്തിയ കേന്ദ്ര സേനാംഗത്തിന് മലേറിയ സ്ഥിരീകരിച്ചു. കുന്നോത്ത് ബെൻഹിൽ സ്‌കൂൾ ക്യാമ്പിൽ താമസിക്കുന്ന ഒറീസ സ്വദേശിയായ ബിഎസ് എഫ് സ്നോംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്യാമ്പിൽ ഉണ്ടായിരുന്ന 90 പേരുടെയും രക്തം പരിശോധിച്ചെങ്കിലും റാപ്പിഡ് ടെസ്റ്റിൽ മറ്റാർക്കും രോഗം കണ്ടെത്താനായില്ല .
വിദഗ്ധ പരിശോധനയ്ക്കായി രക്ത സാംപിളുകൾ ഇരിട്ടി താലൂക്ക് ആശുപത്രി ലാബിലേക്ക് അയച്ചു. രോഗ ബാധ കണ്ടെത്തിയതിനെത്തുടർന്ന് ക്യാമ്പിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സേനാംഗം ജില്ലാ ആശുപത്രി യിലെ ചികിത്സ കഴിഞ്ഞ് ക്യാമ്പിൽ എത്തിയെങ്കിലും ഒരാഴ്ച ഇവിടെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ കഴിയണം. ഒറീസയിൽ നിന്നു തന്നെ രോഗബാധിതനായി എത്തിയതാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. മറ്റാർക്കും രോഗം കണ്ടെത്താത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. വള്ളിത്തോട് ഹെൽത്ത് ഇൻസ്‌പെക്ടർ എം. സുരേശൻ, ജെ എച്ച് ഐ മാരായ മനോജ് ജേക്കബ് ഉള്ളാട്ടിൽ, മുഹമ്മദ് സലീം, കെ.സി. അൻവർ, സന്ദീപ് സുധാകരൻ, നിഷ ജോസഫ്, ജെ പി എച്ച്എൻ കെ. ഷിജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.