മലയാളികളുടെ ശ്രദ്ധയ്ക്ക്; തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഉണക്കമുളകില്‍ വരെ വിഷാംശം, ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

കോഴിക്കോട്: ക്യാൻസറുള്‍പ്പെടെ മാരക രോഗങ്ങള്‍ക്കിടയാക്കുന്ന കീടനാശിനികള്‍ മാർക്കറ്റില്‍ കിട്ടുന്ന പച്ചക്കറികളില്‍ ഉയർന്ന അളവിലുണ്ടെന്ന് പരിശോധനാഫലം.വെള്ളായണി കാർഷിക കോളേജ് ലാബിലാണ് പരശോധിച്ചത്. തമിഴ്നാട്ടില്‍ നിന്നു വരുന്നവയിലാണ് വിഷം കൂടുതല്‍.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശേഖരിച്ചു നല്കുന്ന സാമ്ബിളുകള്‍ എല്ലാ വർഷവും ഇവിടെ പരിശോധിക്കാറുണ്ട്. വ്യത്യസ്ത ജില്ലകളില്‍ നിന്നാണ് സാമ്ബിളെടുക്കുന്നത്. പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലകളിലെ പഴം, പച്ചക്കറി സാമ്ബിളുകളില്‍ അനുവദനീയമായ (.01 പി.പി.എം-പാർട്സ് പെർ മില്യണ്‍ ) അളവിലുമധികം കീടനാശിനി കണ്ടെത്തി. പച്ചക്കറിയുടെ 28, പഴത്തിന്റെ 15 സാമ്ബികളുകളില് 22 ശതമാനം വരെ കീടനാശിനി കണ്ടെത്തി.
മല്ലിയില, ചീര, പുതിന, കറിവേപ്പില തുടങ്ങി ഇലവർഗങ്ങളില്‍ മോണോക്രോട്ടോഫോസ്, അസഫേറ്റ്, പ്രൊഫെനോഫോസ്, എത്തയോണ്‍ എന്നിവയാണ് തളിക്കുന്നത്. കിഴങ്ങുവർഗങ്ങളിലും വാഴപ്പഴത്തിലും പൊതുവെ കുറവാണ്. അടുക്കളത്തോട്ടം വ്യാപകമാക്കുന്നതാണ് പോംവഴിയെന്ന് കൃഷി വിദഗ്ദ്ധർ പറയുന്നു.
വെണ്ടയ്ക്ക, വഴുതന, കാപ്സിക്കം, കാരറ്റ്, വെളുത്തുള്ളി, ഇഞ്ചി, നെല്ലിക്ക, പച്ചമുളക്, ഉരുളക്കിഴങ്ങ്, പയർ എന്നീ പച്ചക്കറികളിലാണ് കൂടുതല്‍ വിഷാംശം അടങ്ങിയിരിക്കുന്നത്. ആപ്പിള്‍, സപ്പോട്ട, മുന്തിരി, പേരയ്ക്ക, മൊസാംബി, ഓറഞ്ച്, മാതളം, സ്ട്രോബറി തുടങ്ങിയ പഴങ്ങളിലും അമിത വിഷാംശം അടങ്ങിയിട്ടുണ്ട്. പലവ്യഞ്ജനവും സുരക്ഷിതമല്ല. പെരുംജീരകം, ജീരകം, ഉണക്കമുളക്, മല്ലി എന്നിവ നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കണമെന്ന് കാർഷിക കോളേജ് വെള്ളായണിയിലെ ഡോ. അമ്ബിളി പോള്‍ വ്യക്തമാക്കി.




