അടയ്ക്കാത്തോട്: മുട്ടുമാറ്റിയിൽ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചു. ആന പ്രതിരോധമതിൽ കടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. മതിലിനപ്പുറത്ത് പുഴയ്ക്കരുകിൽ വന്നടിഞ്ഞ മൺതിട്ട രൂപപെട്ട ഭാഗം ഉപയോഗപ്പെടുത്തിയാണ് ആനമതിൽ കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയത്. കൊല്ലക്കുന്നേൽ തങ്കച്ചൻ, നെല്ലിക്കുന്നേൽ സാമുവേൽ എന്നിവരുടെ വാഴ, കശുമാവ്, തീറ്റപ്പുല്ല് തുടങ്ങിയവയാണ് കാട്ടാന നശിപ്പിച്ചത്.
ആനപ്രതിരോധ മതിൽ നിർമാണ ശേഷം കാട്ടാനശല്യത്തിന് ശമനമുണ്ടായ പ്രദേശമാണ് അടയ്ക്കാത്തോട്. ഇടയ്ക്ക് ആനമതിൽ തകർന്നപ്പോൾ അതുവഴി കാട്ടാനയെത്തിയിരുന്നു. എന്നാൽ തകർന്ന ഭാഗങ്ങൾ പുനർനിർമിച്ചു. കാട്ടാനയ്ക്ക് ആന പ്രതിരോധ മതിൽ കടക്കാൻ സഹായമായ പുഴയിലെ മൺതിട്ട ജെസിബി ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തു. പുഴയിൽ നിന്നും ഉയരത്തിലാണിവിടെ റോഡ്. പുഴയുടെ ഭിത്തിയായാണ് ഇവിടെ പ്രതിരോധമതിൽ നിർമിച്ചിരിക്കുന്നത്. 40 സെന്റിമീറ്റർ മാത്രം വീതിയുള്ള ആനമതിലിന്റെ മുകളിലൂടെ നടന്നാണ് കാട്ടാന തിരികെ വനത്തിലേക്ക് പോയത്.
വളയഞ്ചാൽ മുതൽ രാമച്ചി വരെ 11.38 കി.മി. ദൂരത്തിലാണ് ആനപ്രതിരോധ മതിൽ നിർമിച്ചിരിക്കുന്നത്.മതിലിനപ്പുറം കാട്ടാനകൾ ദിവസേന എത്താറുണ്ടായിരുന്നെങ്കിലും മതിൽ ചാടിക്കടക്കുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. ഒരിക്കൽ മതിൽ ചാട്ടം വിജയിച്ചതിനാൽ ഇനിയും കാട്ടാനകൾ മതിൽ കടക്കാൻ ശ്രമം നടത്തുമോ എന്ന് ആശങ്കയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.