കഴുത്തിലും സ്വകാര്യ ഭാഗത്തും മുറിവുകൾ; സോഷ്യല്‍മീഡിയ താരത്തിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

ചണ്ഡീഗഢ്: മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരം കമല്‍ കൗറിൻ്റേത് ക്രൂരമായ കൊലപാകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വിവരം. ഇൻഫ്ലുവന്‍സറുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ ഉള്ളതായി പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തി. കമലിന്റെ കഴുത്തിലും തുടകളിലും സ്വകാര്യ ഭാഗങ്ങളിലുമാണ് സംശയാസ്പദമായ ചില മുറിവുകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ലൈെംകാതിക്രമം നടന്നതായുള്ള തെളിവുകളൊന്നും റിപ്പോർട്ടിൽ പറയുന്നില്ല.
ഒരാഴ്ച മുൻപായിരുന്നു കമല്‍ കൗറിനെ പഞ്ചാബിലെ ബട്ടിന്‍ഡയിലെ ആദേശ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളിൽ നിന്ന് അസാധാരണമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജൂണ്‍ 13-ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതി നിഹാങ് അമൃത്പാൽ സിങ് യുഎഇയിലേക്ക് കടന്ന് കളഞ്ഞിരുന്നു. പലപ്പോഴും കൊല്ലപ്പെട്ട യുവതിയുടെ സാമൂഹികമാധ്യമത്തിലെ പോസ്റ്റുകള്‍ നേരത്തേ പലരീതിയിലും വിവാദത്തിനിടയാക്കിയിരുന്നു. അശ്ലീലംനിറഞ്ഞതും സദാചാരവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് കാഞ്ചന് കുമാരിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൃത്യത്തിന് പിന്നാലെ പ്രധാനപ്രതി അമൃത്പാല്‍ സിങ്ങിന്റെ പ്രതികരണം.
യുവതി കൊല്ലപ്പെട്ടതിൻ്റെ പിറ്റേദിവസം സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘം യുവതിയുടെ പോസ്റ്റ്മോര്‍ട്ടംനടത്തുകയായിരുന്നു. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ മറ്റ് വിവരം.




