തിരുവനന്തപുരം: കേരള പോലീസ് സേനയിലേക്ക് 125 ആദിവാസികൾ കൂടി. മാവോയിസ്‌റ്റ് ഭീഷണിയുള്ള വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആദിവാസി ഊരുകളിൽനിന്ന് 90 പുരുഷന്മാരെയും 35 വനിതകളെയുമാണ് സിവിൽ പോലീസ് ഓഫീസർമാരായി പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി നിയമിച്ചത്.
വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന ആദിവാസികളിൽ പിന്നോക്കം നിൽക്കുന്ന വിവിധ ആദിവാസി വിഭാഗമായ പണിയൻ, അടിയാൻ, ഊരാളി (വേട്ടക്കറുമ), കാട്ടുനായ്‌ക്കൻ, ചോലനായ്‌ക്കൻ, കറുമ്പർ വിഭാഗത്തിൽപ്പെട്ടവരാണിവർ. എല്ലാവർക്കും നിയമന ഉത്തരവ് കൈമാറി.
ഇവരുടെ പരിശീലനം 20ന് തൃശൂർ പോലീസ് അക്കാദമിയിൽ ആരംഭിക്കും. നേരത്തെ 75 ആദിവാസികളെ കേരള പോലീസിൽ നിയമിച്ചിരുന്നു. സിവിൽ പോലീസ് ഓഫീസർമാരുടെ മറ്റ് തസ്‌തികയെ ബാധിക്കാതിരിക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനായി സർക്കാർ 125 തസ്‌തികയും സൃഷ്‌ടിച്ചിരുന്നു.
എൽ.ഡി.എഫ് സർക്കാർ വന്ന ശേഷമാണ് ആദിവാസികൾക്കായി പോലീസിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് ആരം9ഭിച്ചത്. പോലീസ് അക്കാദമിയിലെ ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട്‌മെന്റ് ആൻഡ് ട്രെയിനിംഗ് സെന്ററിൽ 9 മാസമായിരിക്കും പരിശീലനം.