മട്ടന്നൂർ: കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഴശ്ശി അണക്കെട്ടിൽ നിന്ന് ഇനി വൈദ്യുതിയും. ജില്ലയിലെ രണ്ടാമത്തെ മിനി ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗറിന്റെ പവർഹൗസ‌്, ഇലക‌്ട്രോ മെക്കാനിക്കൽ നിർമ്മാണ പ്രവൃത്തി മന്ത്രി എം.എം മണി വെള്ളിയാഴ‌്ച ഉദ‌്ഘാടനം ചെയ്യും. ഡാമിൽ നിന്ന‌് പാഴാകുന്ന വെള്ളം ഉപയോഗിച്ചാണ‌് വൈദ്യുതി ഉൽപാദനം. 113 കോടി രൂപ ചെലവിടുന്ന പദ്ധതിക്കായി ഇതിനകം 46 കോടി മുടക്കി തുരങ്കങ്ങൾ നിർമ്മിച്ചു. 48 കോടിയുടെ ഇലക്ട്രോ, മെക്കാനിക്കൽ പ്രവൃത്തി ടെൻഡർ ചെയ്തു. പൂനെയിലെ കിർലോസ്‌കർ ബ്രദേഴ്‌സിനാണ് നിർമ്മാണ ചുമതല.
ജല അതോറിറ്റി കെ.എസ്.ഇ.ബിക്ക‌് വിട്ടുനൽകിയ മൂന്നരയേക്കർ സ്ഥലത്താണ‌് പഴശ്ശി സാഗർ നിലയം നിർമിക്കുന്നത‌്. 7.5 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയിലാണ‌് പദ്ധതി നടപ്പാക്കുക. നേരത്തെ 15 മെഗാവാട്ട് ശേഷിയിൽ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി അനുമതി നൽകിയത്. ഇതിനായി അണക്കെട്ടിന്റെ കുറച്ച് ഭാഗം പൊളിച്ച് മാറ്റേണ്ടി വരുമെന്നതിനാൽ സുരക്ഷ മാനിച്ച് ശേഷി കുറച്ചു. സംഭരിക്കുന്ന മഴവെള്ളം പ്രധാന തുരങ്കത്തിലൂടെയും മൂന്ന് അനുബന്ധ തുരങ്കത്തിലൂടെയും കടത്തി വിട്ട് 2.5 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തിപ്പിക്കും. പ്രതിവർഷം 25.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.
ജൂൺ മുതൽ നവംബർ വരെയുള്ള 6 മാസം വൈദ്യുതി ഉൽപ്പാദിപ്പിക്കും. മട്ടന്നൂർ- കുയിലൂർ 33 കെവി സബ്സ്റ്റേഷൻ വഴിയാണ് വിതരണം. 2023 ജനുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യും. പാരിസ്ഥിതി ആഘാതമില്ലാതെയും വലിയ അണക്കെട്ട‌് നിർമ്മിക്കാതെയും നടപ്പാക്കുന്ന പദ്ധതിയെന്ന പ്രത്യേകതയുമുണ്ട്. അയ്യങ്കുന്ന് ബാരാപോൾ പദ്ധതിയിൽ പരീക്ഷിച്ച‌് വിജയം കണ്ട ഉൽപാദന മാതൃകയിലാണ‌് പഴശ്ശി സാഗറിന്റേയും ഘടനയെന്ന‌് എക‌്സിക്യുട്ടീവ‌് എൻജിനീയർ ജി.അനിൽ പറഞ്ഞു.