ഇരിട്ടി: മലയോര ഹൈവേയുടെ ഉദ്ഘാടനം 10-ന് 4.30-ന് ചെറുപുഴയിൽ നടക്കും. ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള കണ്ണൂർ ജില്ലയിലെ പ്രവൃത്തിയുടെ പൂർത്തീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നത്. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും.
മലയോര ഹൈവേയുടെ ഭാഗമായി ചെറുപുഴ മുതൽ പേരാവൂർ വള്ളിത്തോട് വരെ 64.5 കിലോമീറ്റർ ഹൈവേയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. 12 മീറ്റർ വീതിയുള്ള റോഡിൽ 7 മീറ്റർ വീതിയിലാണ് മെക്കാഡം ടാറിങ് നടത്തിയത്. നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 65 കലുങ്കുകൾ നിർമ്മിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മൂന്നുവർഷം കൊണ്ടാണ് ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
2015-16 സാമ്പത്തിക വർഷം കേരളത്തിലെ 14 ജില്ലകൾക്കുമായി ഡി.എഫ്.ഐ.പി. പദ്ധതിയിൽ 21 പ്രവൃത്തികൾ തയ്യാറാക്കി. അതിലുൾപ്പെട്ടതാണ് ചെറുപുഴ-പയ്യാവൂർ-ഉളിക്കൽ-വള്ളിത്തോട് റോഡ്. നിലവിലുള്ള റോഡ് വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതി. വീതികൂട്ടുമ്പോൾ റോഡിനാവശ്യമായി വരുന്ന സ്ഥലം നാട്ടുകാർ സൗജന്യമായി വിട്ടുനൽകുകയായിരുന്നു.
ചെറുപുഴ മുതൽ അരങ്ങം വരെ 18.271 കിലോമീറ്ററും, കരുവഞ്ചാൽ മുതൽ പുറഞ്ഞാൺ വരെ 16.55 കിലോമീറ്ററും, പയ്യാവൂർ മുതൽ ഉളിക്കൽ വരെ 11 കിലോമീറ്ററും, കൂമൻതോട് മുതൽ മുതൽ വള്ളിത്തോട് വരെ 4.629 കിലോമീറ്ററും ഉൾപ്പെടെ 48.415 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് നാറ്റ്പാക്കിൻ്റെ 2014-ലെ ഷെഡ്യൂൾ പ്രകാരം 205 കോടി രൂപയ്ക്കാണ് സാങ്കേതിക അനുമതി നൽകിയത്. 2016 മാർച്ച് നാലിനാണ് പണി ആരംഭിച്ചത്. ചെറുപുഴ, ആലക്കോട്, നടുവിൽ, എരുവേശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.