ഇരിട്ടി: കുന്നോത്ത് ആദിവാസി കുടുംബത്തിന്റെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതായി പരാതി. വീട് നിൽക്കുന്ന സ്ഥലത്തോടെ ചേർന്ന് തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസ്സമാവുമെന്ന കാരണത്താൽ ആണ് വീട് തകർത്തതെന്ന് വീടിന്റെ അവകാശികളും, വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും പത്ര സമ്മേളനത്തിൽ ആരോപിച്ചു.
പായം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കുന്നോത്തുള്ള ജാനുവിന്റെ വീടാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സർക്കാർ നിർമ്മിച്ചു നല്കിയ ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത് . സമീപത്ത് തുടങ്ങാൻ ഒരുങ്ങുന്ന ക്രഷറിന് വീട് തടസ്സമായതിനെ തുടർന്നാണ് വീട് പൊളിച്ച് നീക്കിയതെന്ന് ബന്ധുക്കളും വനവാസി അവകാശ സംരക്ഷണ സമിതി നേതാക്കളുടേയും ആരോപിക്കുന്നു . ജനുവരി 22നാണ് ജാനുവിന്റെ വീട് പൊളിച്ചു നീക്കിയത്. ജാനുവിന്റെ ബന്ധുക്കളായ പവിത്രൻ, മിനി, അച്യുതൻ, ജാനുവിനെ പരിചരിച്ചിരുന്ന വാസന്തി എന്നിവർ പോലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫീസിലും പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. ആദിവാസി കുടുംബ ത്തിന്റെ വീട് പൊളിച്ചു നീക്കിയവർക്കെതിരെ കർശന നിയമനടപടികൾ വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും ഇവർ പറഞ്ഞു. കണ്ണൂർ ജില്ലാ പ്രസി.ശങ്കരൻ തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, കേരളാ വനവാസി അവകാശ സംരക്ഷണ സമിതി സംയോജകൻ സുശാന്ത് നരിക്കോടൻ, തകർന്ന വീടിന്റെ അവകാശികളായ മിനി പവിത്രൻ, അച്ചുതൻ, സുധാകരൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു .
ക്രഷർ തുടങ്ങുന്നതിന് നേരത്തെ തന്നെ അനുമതി ലഭിച്ചതാണെന്നും വീട് പൊളിച്ചതുമായി ഒരു ബന്ധവുമില്ലെന്നും ക്രഷർ ഉടമകൾ പറഞ്ഞു.