4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉച്ചയ്ക്ക് 12.15ഓടെയാണ് പ്രതിയായ അമ്മയെ പാലത്തിന് സമീപമെത്തിച്ചത്. തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്.
പോക്സോ കേസ് അടക്കം ഉള്‍പ്പെട്ടിട്ടുള്ളതിനാൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവന്നത്. ഇത് കണക്കിലെടുക്കാതെ നാട്ടുകാര്‍ അവരുടെ മുഖം കാണിക്കണമെന്നടക്കം ആവശ്യപ്പെട്ട് രോഷാകുലരായി. നാട്ടുകാരുടെ പ്രതിഷേധമടക്കം കണക്കിലെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചുപോവുകയായിരുന്നു. പാലത്തിന്‍റെ ഏതുഭാഗത്തുനിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പ്രതി കാണിച്ചുകൊടുത്തു. യാതൊരു ഭാവഭേദവുമില്ലാതെയാണ് അവര്‍ വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.അവളെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചുശരിയാക്കുമായിരുന്നുവെന്നും ചവിട്ടിക്കൂട്ടുമെന്നൊക്കെ നാട്ടുകാര്‍ രോഷത്തോടെ പറഞ്ഞു. പാലത്തിന്‍റെ മധ്യഭാഗത്ത് വെച്ചാണ് കുട്ടിയെ താഴെ പുഴയിലേക്ക് ഇട്ടതെന്നാണ് സ്ത്രീയുടെ മൊഴി. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.




