ബ്രഹ്മോസിന് മുന്നിൽ ചൈനീസ് മിസൈൽ പ്രതിരോധം ഒന്നുമല്ലാതായി, ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെ തുറന്നുകാട്ടി: അമിത് ഷാ

ഗാന്ധിനഗർ: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തകർത്തത് തീവ്രവാദത്തിന് അഭയം നൽകുന്നില്ലെന്ന പാകിസ്ഥാന്റെ ദീർഘകാല നിഷേധത്തെ തുറന്നുകാട്ടുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ലക്ഷ്യം വെച്ചപ്പോൾ, ചൈനയിൽ നിന്ന് കടമെടുത്ത അവരുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ പ്രദേശത്തേക്ക് 100 കിലോമീറ്റർ കടന്നുകയറി പാകിസ്ഥാനിലെയും പിഒകെയിലെയും തീവ്രവാദ കേന്ദ്രങ്ങളെ തകർത്തു. മുമ്പ് അജയ്യമെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ നമ്മുടെ വ്യോമസേന കൃത്യമായ ആക്രമണങ്ങൾ നടത്തി. അതിർത്തി സുരക്ഷയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഓപ്പറേഷൻ സിന്ദൂർ സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ഉള്ളിലുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചായിരുന്നു. പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഇല്ലെന്ന് അവകാശപ്പെട്ട തീവ്രവാദികളെ ഇന്ത്യൻ മിസൈലുകൾ തകർത്തപ്പോൾ പാകിസ്ഥാൻ ആഗോളതലത്തിൽ തുറന്നുകാട്ടപ്പെട്ടു. ഇന്ത്യ ഇല്ലാതാക്കിയ ഭീകരരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തത് പാകിസ്ഥാനും അതിന്റെ സൈന്യവും തീവ്രവാദവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി, സൈനിക കൃത്യത, ഇന്റലിജൻസ് കൃത്യത എന്നിവയാണ് ഓപ്പറേഷൻ വിജയത്തിന് കാരണം. ഭീകരതയും വ്യാപാരവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് സർക്കാർ പാകിസ്ഥാന് വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിന്ധുനദിയും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന് മോദി വ്യക്തമാക്കിയെന്നും അമിത് ഷാ പറഞ്ഞു.




