Uncategorized

‘സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നി’; ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വേടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയിൽ പ്രതികരിച്ച് റാപ്പര്‍ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതികരിച്ചു. റേഞ്ച് ഓഫീസര്‍ അധീഷ് സാറിനെ സ്ഥലം മാറ്റിയ കാര്യമാണ് അറിയുന്നത്. അത് ശരിയല്ലെന്നാണ് എന്‍റെ അഭിപ്രായം. ഇപ്പോള്‍ മാത്രമല്ല, വേട്ടയാടൽ നിരന്തരമായി താൻ നേരിട്ടിരുന്ന കാര്യമാണെന്നും അത് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും വേടൻ പറഞ്ഞു.

തനിക്കെതിരായ വേട്ടയാടൽ പുതിയ കാര്യമൊന്നും അല്ലെന്നും വേടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടനാട് ഫോറെസ്റ്റ് ഓഫീസിലെത്തിയപ്പോഴായിരുന്നു വേടന്‍റെ പ്രതികരണം. വേടനെതിരായ കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. വേടനെതിരെ കേസെടുക്കാൻ അനാവശ്യ തിടുക്കം കാട്ടിയെന്നും പെരുപ്പിച്ചുകാട്ടിയെന്നും വനം വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് വേടനെതിരായ നടപടിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിരുന്നു. അതേസമയം, റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി നടപടിക്കെതിരെ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റിയ നടപടിയെ വിമര്‍ശിച്ച് വേടൻ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button