വിൻ സിയുടെ വെളിപ്പെടുത്തലിൽ ശക്തമായ നടപടിയുണ്ടാകും; മന്ത്രി സജി ചെറിയാൻ

കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ സെറ്റിലെ ലഹരി ഉപയോഗം പുറത്തുപറയാൻ ആരും ധൈര്യം കാണിച്ചിരുന്നില്ല എന്നും വിൻ സിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമായി കാണുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
വിൻ സിയുടെ പരാതിയിൽ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകും. പരാതിയുമായി ബന്ധപ്പെട്ട് താൻ എക്സൈസ് മന്ത്രിയുമായി ചർച്ച നടത്തിയെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമാമേഖലയിൽ ലഹരി പൂർണ്ണമായും ഒഴിവാക്കാൻ നയം കൊണ്ടുവരും. വനിതാ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സിനിമയുടെ നിർമ്മാതാക്കൾക്കെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കും. സിനിമ സെറ്റിൽ ഭയമില്ലാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കും.
സിനിമ സാങ്കേതിക രംഗത്തേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരും. അതിന് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും സാംസ്കാരികമന്ത്രി വ്യക്തമാക്കി. സിനിമാരംഗത്തെ പുരുഷമേധാവിത്വം അവസാനിപ്പിക്കും. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്തും. സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും വനിതകൾക്ക് എതിരായ ആക്രമണങ്ങളിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിംഗ് കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ എക്സൈസും പൊലീസും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്.




