ജീപ്പ് കത്തിച്ച് മുങ്ങി, പൊലീസിനെ കറക്കാൻ വാട്ട്സ്ആപ്പ് സ്റ്റാറ്റസും മെസേജും, 46കാരൻ ഒടുവിൽ വലയിലായി

മലപ്പുറം: കൊളത്തൂര്‍ കുരുവമ്പലത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് 46കാരനെ പൊലീസ് പിടികൂടിയത്. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കള്‍ക്കും മറ്റും അയക്കാറുണ്ടായിരുന്നു.
മൂര്‍ക്കന്‍ ചോലയില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി മുക്കം മേലാത്തുവരിക്കര്‍ വീട്ടില്‍ അബ്ദുള്‍ ജലാല്‍(46) പെട്രോളൊഴിച്ച് കത്തിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെ കുരുവന്‍്പലത്തുള്ള വീട്ടില്‍ ബൈക്കിലെത്തിയ അബ്ദുള്‍ ജലാല്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ ശങ്കരനാരായണന്‍, അശ്വതി കുന്നോത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍, സജി, ഗിരീഷ്, സജീര്‍, വിജയന്‍, സുധീഷ്, ഉല്ലാസ്, സല്‍മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.