അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആംആദ്മി

ദില്ലി: എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക് എന്ന ആഭ്യൂഹം തള്ളി ആം ആദ്മി പാർട്ടി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.
വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂദില്ലി നിയമസഭാ മണ്ഡലത്തിലെ തോൽവിക്കും സംസ്ഥാനത്ത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിക്കും പിന്നാലെ പൊതുരംഗത്ത് സജീവമല്ല കെജ്രിവാൾ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിനപ്പുറം തോൽവിക്ക് ശേഷം കെജ്രിവാൾ മാധ്യമങ്ങളെയും കണ്ടിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ കെജ്രിവാളിന്റെ പ്രധാന്യം കുറയുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് ദേശീയ കൺവീനറെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. ദില്ലിയിൽ മൂന്നും പഞ്ചാബിൽ ഏഴും സീറ്റുകളാണ് രാജ്യസഭയിൽ എ എ പിക്കുള്ളത്. ഭരണം നഷ്ടമായതോടെ ദില്ലിയിലെ സാധ്യത അടഞ്ഞു. ഇതിനാൽ പഞ്ചാബിൽ നിന്ന് കെജ്രിവാളിനെ രാജ്യസഭയിൽ എത്തിക്കണമെന്ന ചർച്ച സംസ്ഥാനഘടകത്തിലും ഉയർന്നത്. ലുധിയാനയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെ അഭ്യൂഹം ശക്തമായി. അറോറ വിജയിച്ചാൽ ഒഴിവു വരുന്ന സീറ്റ് കെജ്രിവാളിന് നൽകാനുള്ള സമ്മതം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ ഇത് പരസ്യമായി തള്ളുകയാണ് പാർട്ടി. നിലവിൽ അത്തരം ഒരു ചർച്ചയും ഇല്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. ദില്ലിയിലെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ എം എൽ എമാർ കോൺഗ്രസിലേക്ക പോകുമെന്നും ഇതിനായി ചർച്ച നടന്നുവെന്നും കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. പിന്നാലെ എം എൽ എമാരുടെ യോഗം കെജ്രിവാൾ ദില്ലിയിൽ വിളിച്ചുചേർത്തിരുന്നു.