തെലങ്കാനയിൽ നിർമാണത്തിലിക്കുന്ന തുരങ്കം തകർന്നു, നിരവധി തൊഴിലാളികൾ കുടുങ്ങിയതായി സംശയം

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം.
മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഏഴോളം തൊഴിലാളികൾ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.
നിർമാണ പ്രവർത്തനത്തിനിടെ തുരങ്കത്തിന്‌റെ മുകൾ ഭാഗത്ത് നിന്നും മൂന്ന് മീറ്ററോളം ഇടിഞ്ഞ് വീണതായാണ് റിപ്പോർട്ടുകൾ. ജില്ലാ കളക്ടർ, എസ്പി, ഫയർഫോഴ്‌സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.