നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കം; അടിയന്തര ജനറൽബോഡി വേണമെന്ന് സാന്ദ്ര തോമസ്,ജയൻ ചേർത്തല പറഞ്ഞതിൽ വ്യക്തത വേണം

കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് വാർഷിക ജനറൽബോഡിയിൽ ചർച്ച ചെയ്തതില്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവർത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് സാന്ദ്രാ തോമസിൻ്റെ പ്രതികരണം.
നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ജയൻ ചോർത്തല രംഗത്തെത്തിയിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല തുറന്നടിച്ചു. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കേണ്ടിവരുമെന്നും വ്യക്തമാക്കി. അതിനിടെ ആന്‍റണി പെരുമ്പാവൂരിനെ തള്ളി ജി സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് ജയന്‍ ചേര്‍ത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ചത്. നടീനടന്‍മാര്‍ പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററില്‍ ആളുകയറണമെങ്കില്‍ താരങ്ങള്‍ വേണം. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത നടീനടന്‍മാര്‍ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യുസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് അമ്മയാണ്. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷമാണ് നിര്‍മാതാക്കള്‍ താരസംഘടനയെ താഴ്തത്തിക്കെട്ടുന്നതെന്നും ജയന്‍ ചേര്‍ത്തല വിമർശിച്ചു.